ബെംഗളൂരു: പാതിവഴിയിൽ പഠനം നിര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിൽ. എന്നാൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം കര്‍ണാടകത്തില്‍ 22.2 ശതമാനം വിദ്യാര്‍ഥികള്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും പഠനം നിര്‍ത്തുന്നു. കേരളത്തില്‍ 3.14 ശതമാനം വിദ്യാര്‍ഥികള്‍മാത്രമാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തത്.
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ ദക്ഷിണേന്ത്യയില്‍ രണ്ടാമത് ആന്ധ്രപ്രദേശാണ് (12.48 ശതമാനം). തെലങ്കാനയില്‍ 11.43 ശതമാനം പേരും തമിഴ്നാട്ടില്‍ 7.68 ശതമാനം പേരും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല. ഇക്കാര്യത്തില്‍ രാജ്യത്ത് ഒന്നാമത് ബിഹാറാണ്. ഇവിടെ 25.63 ശതമാനം പേരും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല.
രണ്ടാമത് അസമാണ് (25.07 ശതമാനം). ബംഗാളില്‍ 17.87 ശതമാനം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നു. കര്‍ണാടകയടക്കം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അധികമുള്ള സംസ്ഥാനങ്ങള്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
Content: Student dropout rate highest in Karnataka; lowest in Kerala






