വിജയ് ആന്റണിയെ നായകനാക്കി നവാഗതനായ ലിയോ ജോൺ പോൾ സംവിധാനം ചെയ്യുന്ന മാർഗൻ എന്ന ചിത്രത്തിന്റെ ആദ്യ ആറുമിനിറ്റ് ദൃശ്യങ്ങൾ പുറത്ത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ഇങ്ങനെയൊരു പ്രചാരണം നടത്തിയത്. ദൃശ്യങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
യുവതികളെ രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുക എന്ന സൂചനയാണ് ആദ്യരംഗങ്ങൾ നൽകുന്നത്. കൊല്ലപ്പെടുന്നയാളുടെ ദേഹം മുഴുവൻ കറുപ്പുനിറമാവുന്നു എന്നതാണ് പ്രമേയത്തെ വ്യത്യസ്തമാക്കുന്നത്. ചിത്രത്തിൽ ധ്രുവ് എന്ന മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെയാണ് വിജയ് ആന്റണി അവതരിപ്പിക്കുന്നത്.
ശരീരത്തിന്റെ ഒരു ഭാഗം കറുപ്പുനിറത്തിലായ കഥാപാത്രത്തെയാണ് വിജയ് ആന്റണി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ 40 ശതമാനവും കുറ്റാന്വേഷണമായിരിക്കുമെന്നാണ് എഡിറ്റർ കൂടിയായ സംവിധായകൻ ലിയോ ജോൺ പോൾ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചത്.
ആസ്ട്രൽ ട്രാവൽ എന്ന അവസ്ഥ ചർച്ച ചെയ്യുന്ന ചിത്രമാണ് മാർഗൻ. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന്റെ അവസാനഭാഗം ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഫാന്റസി ഏറെ പ്രിയപ്പെട്ട ജോണറാണ്. ഫാന്റസിയും കുറ്റാന്വേഷണവും ഒരേപോലെ സമന്വയിപ്പിച്ചാണ് മാർഗൻ എന്ന ചിത്രമൊരുക്കിയതെന്നും ലിയോ വിശദീകരിച്ചു.
പുതുമുഖമായ അജയ് ധിഷൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിൽ. ദീപശിഖയാണ് നായിക. സമുദ്രക്കനി, ബ്രിജിഡ, മഹാനദി ശങ്കർ, വിനോദ് സാഗർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആന്റണി തന്നെയാണ് സംഗീതസംവിധാനം. സംവിധായകൻ ലിയോ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. എസ്. യുവയാണ് ക്യാമറ. ഫാത്തിമ വിജയ് ആന്റണിയാണ് ചിത്രത്തിന്റെ നിർമാണം.






