ന്യൂഡൽഹി: ഒഡിഷയിലെ ബി.ജെ.പി സർക്കാർ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെയും അനുബന്ധ ക്ഷേത്രങ്ങളിലെയും രഥയാത്രയിൽ മനഃപൂർവ്വം കാലതാമസം വരുത്തിയെന്നും വ്യവസായി ഗൗതം അദാനിയുടെ കുടുംബത്തിന് രഥങ്ങൾ വലിക്കാൻ വേണ്ടിയായിരുന്നു ഇതെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നടന്ന രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി സർക്കാർ പരിപാടി തെറ്റായി കൈകാര്യം ചെയ്തുവെന്നും നിരവധി ഭക്തർക്കുള്ള അവസരത്തിൽ കാലതാമസവും പരിക്കുകളും ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. ‘നന്ദിഘോഷ രഥം വലിക്കുന്നതിൽ ഉണ്ടായ അമിതമായ കാലതാമസത്തിലേക്കു വിരൽ ചൂണ്ടാനോ ഭരണകൂടത്തെ കുറ്റപ്പെടുത്താനോ ഞങ്ങൾ മുതിരുന്നില്ല. എന്നാൽ, നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പവിത്രമായ ഈ പരിപാടിയിൽ കാര്യങ്ങൾ എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കയും വേദനയും പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം, പഹണ്ടിയിൽ ഭഗവാൻ ബാലഭദ്രന്റെ വിഗ്രഹം എങ്ങനെ വഴുതിവീണു എന്നത് മറക്കാൻ പ്രയാസമാണെന്നും’ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.






