യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്.എഫ്.ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും ആയിരുന്നു വിമർശനം.താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തിയിരുന്നു. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമർശനം.
എതിർ പ്രചാരണങ്ങൾക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്.കഴിഞ്ഞ തവണ താൻ പറഞ്ഞത് കെട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയിൽ ആരോടും ആലോചിക്കാതെ സ്ഥാനാർഥി നിർണയം നടത്തിയെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി. വിമർശനത്തിന് പിന്നാലെ കുര്യന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിമർശനങ്ങളെ ശിരസാ വഹിക്കുന്നുവെന്ന് രാഹുൽ മാങ്കുട്ടത്തിൽ അതേ വേദിയിൽ പറഞ്ഞു. കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളിൽ ഇല്ലെന്ന് രാഹുൽ മറുപടി നൽകി. പിജെ കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത് പോലീസ് മർദ്ദനമേറ്റ് വാങ്ങുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വിമർശനവും അതിനുള്ള പ്രത്യാരോപണവും എല്ലാം ആ വേദിയിൽ തന്നെ നടന്നിരുന്നു. എന്നാൽ അതിനൊക്കെ പിന്നാലെ വലിയ വിവാദമാണ് കുര്യന്റെ വിമർശനം കോൺഗ്രസിനുള്ളിൽ സൃഷ്ടിച്ചിരിക്കുന്നത്. കുര്യന്‍റെ വിമർശനം തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് രംഗത്തെത്തി. കഴിഞ്ഞ ഒൻപത് കൊല്ലമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും സമരമുഖത്തുണ്ടെന്ന് കെ സി ജോസഫ് പറഞ്ഞു. കുര്യന്റെ പരാമർശം വസ്തുതാ വിരുദ്ധവും യാഥാർത്ഥ്യബോധമില്ലാത്തതുമാണ്. എസ്എഫ്ഐയുടെ സമരം പോലെ പോലീസ് സംരക്ഷണയിൽ അല്ല യൂത്ത് കോൺഗ്രസ് സമരങ്ങൾ. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന്റെ ക്രൂരമായ മർദനം ഏറ്റുവാങ്ങുന്നു. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സംഘടനാശക്തിയെ പുകഴ്ത്തുന്നവർ ഇതൊന്നും കാണുന്നില്ലേ എന്നും കെ സി ജോസഫ് ചോദിച്ചു.





