ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് പുറത്തു വരുന്ന വിവരം. 53 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടർ സീസ് എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയതായാണ് നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നത്.
ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ കുട്ടികളാണെന്നാണ് വിഎൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു.






