തിരുവനന്തപുരം: സ്‌കൂള്‍ സമയ മാറ്റത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മതസംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് തീരുമാനം. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക.
അതേസമയം മതസംഘടനകള്‍ക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാല്‍ സമരം നടത്തുമെന്നുമാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ സമയ മാറ്റത്തിന്റെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനാണ് ചര്‍ച്ചയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കം വിശദീകരിക്കുന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായി പ്രവര്‍ത്തന സമയം 15 മിനുട്ട് വീതമാണ് വര്‍ധിപ്പിച്ചത്.
സ്‌കൂള്‍ സമയ മാറ്റത്തിന് എതിരെ സമസ്തയ്ക്ക് പിന്നാലെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും രംഗത്ത് വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെത് ഫാസിസ്റ്റ് സമീപനമെന്നാരോപിച്ച് സുന്നി നേതാവ് നാസര്‍ഫൈസി കൂടത്തായിയും വിമര്‍ശനം ഉന്നയിച്ചു. മത സംഘടനകളുടെ ആവശ്യം ന്യായമെന്നാണ് മുസ്ലിം ലീഗും നിലപാടെടുത്തത്. എന്നാല്‍ രൂക്ഷമായാണ് മന്ത്രി വി ശിവന്‍കുട്ടി ഇതിനോട് പ്രതികരിച്ചത്. ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന വിലയിരുത്തിലുണ്ടാകുമെന്ന് കരുതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നേരത്തെ നിയമസഭയിലെടുത്ത തീരുമാനം അടക്കം സമസ്തയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എങ്കിലും ഇത്തവണ വഴങ്ങില്ല എന്നാണ് മന്ത്രിയുടെയും സര്‍ക്കാരിന്റയും ഭാഗത്ത് നിന്നുള്ള പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.




