നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുവാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടികൾക്കും മുന്നണികൾക്കും നിർണായകമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കാൻ പോകുന്ന നഗരസഭകളിൽ ഒന്നാണ് തിരുവനന്തപുരം. ഈ കോർപ്പറേഷൻ ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യമാണ്.
കോർപ്പറേഷനിലെ പ്രധാന പ്രതിപക്ഷവും ബിജെപി തന്നെയാണ്. കോൺഗ്രസും പ്രധാന നേതാക്കൾക്ക് ചുമതല നൽകി തലസ്ഥാന ഭരണം കൈപിടിയിലാക്കാനുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഈ നീക്കത്തെ പൊളിക്കാൻ, കൂടുതൽ ജനകീയ ഇടപെടലുകളുമായി കളം നിറയുന്നത് ഇപ്പോൾ എൽഡിഎഫാണ്. മേയർ ആര്യാ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ നഗരസഭ’ പദ്ധതി, ഇപ്പോൾ പ്രതിപക്ഷത്തിൻ്റെ സ്വപ്നങ്ങൾക്ക് മേലാണ് കരിനിഴൽ പടർത്തിയിരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ നടന്ന സമാനതകളില്ലാത്ത കൊള്ളയാണ് മേയറുടെ നേതൃത്വത്തിൽ ഇപ്പോൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.
‘ഓപ്പറേഷൻ നഗരസഭ’ എന്ന ക്യാമ്പയിനുമായി കോർപറേഷൻ ജനങ്ങളിലേക്ക് ഇറങ്ങിയതോടെയാണ്, പ്രതിപക്ഷ കൗൺസിലർമാരുടേത് ഉൾപ്പെടെ, സാമ്പത്തിക വെട്ടിപ്പിന്റെ മാരകമായ പല വേർഷനുകൾ പുറത്തു വന്നു തുടങ്ങിയിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. വിവാദമായ എസ് സി/എസ് ടി അഴിമതിക്കേസിന് പിന്നാലെയാണ് ഈ സംഭവങ്ങളും പുറത്തുവന്നിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളും കൗൺസിലർമാരുമാണ്. കോടികളുടെ പട്ടികജാതി ഫണ്ട് തട്ടിപ്പ് പുറത്തായിട്ടും കോൺഗ്രസും ബിജെപിയും മിണ്ടാട്ടം മുട്ടിയ അവസ്ഥയിലായിരുന്നു.
കാരണവും അധികം അന്വേഷിക്കാതെ തന്നെ പുറത്തുവന്നു. ഒന്നിനുപിറകെ ഒന്നായി ഫണ്ട് തട്ടിപ്പുകൾ പ്രളയജലം പോലെ ഒഴുകുന്ന കാഴ്ചകൾക്കാണ് തിരുവനന്തപുരം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ എല്ലാം അന്വേഷണം എത്തിനിൽക്കുന്നത് ആകട്ടെ ബിജെപിയുടെ കോൺഗ്രസിന്റെയും കൗൺസിലർമാരുടെ പക്കലേക്കാണ്. തിരുവനന്തപുരം ജില്ലയിൽ ഏറെ വിവാദമുണ്ടാക്കിയ കേസ് ആയിരുന്നു കോടികളുടെ എസ് സി/എസ് ടി ഫണ്ട് തട്ടിപ്പ് കേസ്. കേസിൽ കഴിഞ്ഞ ദിവസം വിജിലൻസ് 14 പേരെയാണ് അറസ്റ്റ് ചെയ്തത്.
കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മേയർ നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടന്നതും പിന്നീട് കോർപറേഷൻ ജീവനക്കാർ അടക്കമുള്ള പ്രതികളെ വെളിച്ചത്തുകൊണ്ടുവരുന്നതും. 2020-21 വർഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ എസ്‌സി/എസ്ടി വിഭാഗത്തിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് 1.26 കോടിയും, 2021-22-ൽ ബിപിഎൽ വിഭാഗത്തിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് 1.14 കോടിയും സബ്‌സിഡി ലോണായി അനുവദിച്ചിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് സബ്‌സിഡി അനുവദിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പിന്നീട് യഥാർത്ഥ രേഖകൾ ഓഫീസിൽ നിന്ന് മാറ്റി തെളിവുകൾ നശിപ്പിച്ചു.
എസ്‌സി/എസ്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി കൗൺസിലർമാരുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് സിപിഎം രംഗത്തുവന്നിട്ടുണ്ട്. അഴിമതി നടന്നത് പ്രധാനമായും ബിജെപി, കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിലാണ്. സാധാരണ നിലയിൽ ഏതെങ്കിലും അഴിമതി ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ മേയറെ തടയലും ബഹളം വെക്കലും ഒക്കെ കോൺഗ്രസിന്റെയും ബിജെപിയുടേയും സ്ഥിരം കലാപരിപാടികൾ ആയിരുന്നു. എന്നാൽ സമീപകാലത്ത് പുറത്തുവന്ന അഴിമതികളിൽ ഒന്നും തന്നെ ക,മ എന്ന ഒരക്ഷരം ഇരു പാർട്ടികളും മിണ്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പുറത്തുവന്നിരിക്കുന്ന ഇത്രയും വലിയ അഴിമതി കഥകൾ, പ്രതിപക്ഷത്തെ ഏറെ പ്രതിരോധത്തിലാക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസുമായും വളരെ അടുത്ത ബന്ധമാണ് മേയർ ആര്യ രാജേന്ദ്രന് ഉള്ളത്. ഒരുപക്ഷേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യയ്ക്ക് ഏതെങ്കിലും മണ്ഡലത്തിൽ നിയമസഭാ സീറ്റ് കിട്ടുന്നതിനുള്ള സാധ്യതകളുമുണ്ട്. അങ്ങനെ കിട്ടിയാലും ഇല്ലെങ്കിലും ഇപ്പോഴുള്ള പാർട്ടിക്കുള്ളിൽ എതിർപ്പുകൾ ആര്യയ്ക്ക് ഇല്ലാതാക്കേണ്ടതുണ്ട്. അതിന് നഗരസഭയിൽ തുടർഭരണം ലഭിക്കേണ്ടത് ആവശ്യകരമാണ്.
അങ്ങനെ തുടർഭരണം ലഭിക്കണമെങ്കിൽ നിലവിലത്തെ സാഹചര്യത്തിൽ എളുപ്പമല്ല. ബിജെപി നഗരസഭയിൽ അത്ര വലിയ ശക്തിയാണ്. ഒന്ന് ആഞ്ഞു പിടിച്ചാൽ നഗരസഭയിൽ ഭരണത്തിൽ ബിജെപി എത്തുന്നതിനുള്ള സാധ്യതകൾ ഉണ്ട്. കോൺഗ്രസ്സും അവരുടെ പരമാവധി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് നഗരസഭ തെരഞ്ഞെടുപ്പിന് തയ്യാറാക്കുന്നത്. ഈ ഘട്ടത്തിലാണ് യുഡിഎഫ് ബിജെപി കൗൺസിലർമാരുടെ അഴിമതിക്കഥകൾ ഉൾപ്പെടെ ചികഞ്ഞെടുത്ത് പ്രതിപക്ഷ മുന്നേറ്റത്തെ ഇല്ലാതാക്കി തുടർ ഭരണ സാധ്യതകൾ എൽഡിഎഫ് നോക്കുന്നത്.



