2026 ലെ നിയമസഭാ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം മാസങ്ങളുടേത് മാത്രമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കോൺഗ്രസ് ഒട്ടേറെ തന്ത്രങ്ങൾ മെനഞ്ഞു ഏതുവിധേനയും കേരളം പിടിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. സാധാരണ നിലയിൽ തകർന്ന തരിപ്പണമായ കോൺഗ്രസിനെ പിന്നീട് പലപ്പോഴും അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ളത് അതിന്റെ യുവജന വിദ്യാർഥി സംഘടനകൾ ആണ്. എന്നാൽ ഈ കാലത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കെഎസ്യുവും യൂത്ത് കോൺഗ്രസും ഒക്കെ കാരണമാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വേറെ ഏതെങ്കിലും ലോകത്തുള്ളവരായിരിക്കും.
കോൺഗ്രസിന് ഗുണം ഒന്നും ചെയ്യാത്ത എന്നാൽ ഏറെ ദോഷങ്ങൾ വരുത്തിവെക്കുന്ന സംവിധാനമായി അതിന്റെ യുവജന വിദ്യാർഥി സംഘടനകൾ മാറിയെന്ന് പറയേണ്ടിവരും. സാധാരണ നിലയിൽ കോൺഗ്രസിനെ പോലും തിരുത്തുന്ന നിലയിലേക്ക് നിരന്തരം തിരുത്തൽ ശക്തിയായി പ്രവർത്തിച്ച സംഘടനകളാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും എല്ലാം. എന്നാൽ ഇന്ന് യൂത്ത് കോൺഗ്രസിനെയും അതിന്റെ തലപ്പത്തുള്ളവരെയും നിയന്ത്രിക്കുവാനും തിരുത്തുവാനും കോൺഗ്രസ് നേതാക്കൾ പോലും രംഗത്തിറങ്ങേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം.
പറഞ്ഞുവരുന്നത് യൂത്ത് കോൺഗ്രസിന്റെ നിലവിലത്തെ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി തന്നെയാണ്. കേരള രാഷ്ട്രീയത്തിൽ വലിയ മോശം പേരൊന്നും ഇല്ലാത്ത നേതാവായിരുന്നു മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിൽ. പാലക്കാടിന്റെ ചെങ്കോട്ട പൊളിച്ച് സഖാക്കളെ പോലും ഞെട്ടിച്ചായിരുന്നു അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്. പിന്നീടും പല ആവർത്തി അദ്ദേഹം വിജയം ആവർത്തിച്ചു. ഏറെ നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ സംഘപരിവാറിനെ മുൾമുനയിൽ നിർത്തി പരാജയപ്പെടുത്തി യായിരുന്നു അവസാനമായി അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്. പിന്നീട് വടകരയിലേക്ക് എംപിയായി നിയോഗിക്കപ്പെട്ടപ്പോഴാണ് ഷാഫി പാലക്കാട് വിടേണ്ടിവന്നത്. ഷാഫി എവിടെ നിന്നൊക്കെ ഒഴിഞ്ഞോ അവിടെയൊക്കെ പകരം അവരോധിച്ചത് രാഹുൽ മാങ്കൂട്ടത്തിലിനെ ആയിരുന്നു. ഏറെക്കുറെ അതുതന്നെയാണ് ഷാഫിയുടെ പേര് ചീത്തയാക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ എത്തിച്ചത്.
കേരളത്തിൽ ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള, പാർട്ടി പ്രവർത്തകരിൽ ആവേശം സൃഷ്ടിക്കുവാൻ കരുത്തുള്ള ഷാഫിയുടെ പേരും പ്രശസ്തിയും ഓരോ നാൾ പിന്നിടുമ്പോഴും കൂടുതൽ വികൃതമാവുകയാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം രാഹുലുമായുള്ള ചങ്ങാത്തം തന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പലതരം പെരുമാറ്റങ്ങളോടും പാർട്ടിക്കുയിൽ തന്നെ വലിയൊരു വിഭാഗത്തിന് അവമതിപ്പ് ആണുള്ളത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി എ ഗ്രൂപ്പിൽ നിന്നും മത്സരിപ്പിക്കുവാൻ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്ക് താല്പര്യം മറ്റുപല ആളുകളെയും ആയിരുന്നു. ജെ എസ് അഖിൽ ഉൾപ്പെടെയുള്ള പേരുകളും സജീവമായി അന്ന് കേട്ടിരുന്നു.
കെ സി ഗ്രൂപ്പിൽ നിന്നും ബിനോയ് ചുള്ളിയിലും സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളിൽ പ്രധാനിയായിരുന്നു. എന്നാൽ എല്ലാവരെയും അട്ടിമറിച്ചു കൊണ്ട് ഷാഫി പറമ്പിൽ എന്ന മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ താൽപര്യപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പ്രസിഡണ്ടായി വിജയിക്കുകയായിരുന്നു. വ്യാപകമായി വ്യാജ വോട്ടുകൾ എല്ലാ ഗ്രൂപ്പുകാരും ആ തെരഞ്ഞെടുപ്പിൽ ചേർത്തിരുന്നു. വ്യാജ ഐഡി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് രാഹുലിന്റെ സന്തതസഹചാരികൾ ചിലർ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ വ്യാജ ഐഡി കാർഡിനെ വിമർശിച്ച് അന്ന് രംഗത്ത് വന്നിരുന്നു. എന്നാൽ തനിക്കെതിരെ ഉയരുന്ന എല്ലാ വിമർശനങ്ങളെയും തികഞ്ഞ അസഹിഷ്ണുതയോടെയാണ് രാഹുൽ നോക്കി കാണാറുള്ളത്. ഏറ്റവും ഒടുവിൽ പിജെ കുര്യന്റെ വിമർശനത്തെയും രാഹുലും യൂത്ത് കോൺഗ്രസ് നേതൃത്വം ഏത് നിലയിലാണ് കണ്ടതെന്ന് നമുക്ക് അറിയുന്നതാണ്. മാത്രവുമല്ല വയനാട് ദുരന്തത്തിനുശേഷം യാതൊരു കൂടിയാലോചനകളും കൂടാതെ പൊടുന്നനെ 30 വീടുകൾ പ്രഖ്യാപിച്ചതും പാർട്ടിയെ നാണക്കേടിലേക്ക് തള്ളിവിട്ടുവെന്ന അഭിപ്രായമുള്ളവരും ഏറെയാണ്. ഇതിന് തുടർച്ചയായി പല ജില്ലകളിലും യൂത്ത് കോൺഗ്രസിന്റെ നേതൃയോഗങ്ങളിലും രാഹുലിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
പാർട്ടിയെ നോക്കാതെ സ്വന്തം നിലയിൽ റീലുമായി മുന്നോട്ടുപോയാൽ അത് സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്ന് എല്ലാവരും രാഹുലിനെ ഉപദേശിക്കുന്നു. രാഹുലിന്റെ ഏകാധിപത്യ സമീപനം പാർട്ടിയെ വല്ലാതെ പ്രതിരോധത്തിൽ ആക്കിയെന്നും ചെറുപ്പക്കാരെ പാർട്ടിയിൽ നിന്ന് അകറ്റുന്നതിന് വഴിവെച്ചുവെന്നും പാർട്ടിക്കുള്ളിൽ ഉള്ളവർ തന്നെ പറയുന്നു. സമീപകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ രാഹുലിന്റെ പേര് പറയാതെയും പറഞ്ഞും ഉയർന്നിട്ടുള്ള ചില വ്യക്തിപരമായ വിവാദങ്ങളും ഈ ഘട്ടത്തിൽ പാർട്ടിക്ക് നാണക്കേടായിട്ടുണ്ട്.
ഈ സാഹചര്യങ്ങൾ എല്ലാം വച്ചുകൊണ്ട് കെഎം അഭിജിത്തിനെ ദേശീയ കമ്മറ്റിയിൽ നിന്ന് തഴഞ്ഞ കൂടി സാഹചര്യത്തിൽ എം കെ രാഘവൻ എംപി ഉൾപ്പെടെയുള്ള ചില നേതാക്കൾ കെസി വേണുഗോപാലിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതായി ചില മാധ്യമങ്ങൾ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അടക്കം രാഹുൽ നടത്തിയ പ്രവർത്തനങ്ങൾ പാർട്ടിക്ക് തലവേദനയായിരുന്നു. അനാവശ്യ പെട്ടി തുറക്കൽ വിവാദവും സ്വരാജിനെ മത്സരത്തിന് ക്ഷണിച്ചതുമെല്ലാം ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഏതായാലും ഇത്തരം സമീപനങ്ങളിൽ കടുത്ത താക്കീതാണ് കോൺഗ്രസ് ദേശീയ നേതൃത്വം രാഹുലിന് നൽകിയതെന്ന് കേൾക്കുന്നു.




