ന്യൂഡൽഹി: ‘വിവാഹവാഗ്ദാനം നൽകി പരസ്പരസമ്മതത്തോടെ നടന്ന ശാരീരികബന്ധം ബലാത്സംഗമല്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലെ പോക്സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
സംഭവം നടന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം പ്രായപൂർത്തി ആയപ്പോഴാണ് പെൺകുട്ടി പരാതി നൽകിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂർത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറിയത്. തുടർന്നാണ് പെൺകുട്ടി ബലാത്സംഗക്കേസ് നൽകിയത്. വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെൺകുട്ടി പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.






