ന്യൂഡൽഹി: അമേരിക്ക ഇന്ത്യയുടെമേൽ കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മോദിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മോദിയും അദാനിയും റഷ്യൻ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുക എന്നതാണ് ഭീഷണിയായി മോദിക്ക് മുന്നിലുള്ളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, ഇന്ത്യയുടെ കയറ്റുമതി തീരുവ ട്രംപ് വീണ്ടും ഉയർത്തി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.






