കീവ്: കടന്നുകയറ്റക്കാര്‍ക്കു യുക്രൈയ്‌ന്റെ ഭൂമി വിട്ടു നല്‍കില്ലെന്നു പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും 15ന് അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണു പ്രതികരണം.
കിഴക്കന്‍ യുക്രൈയ്‌നിലെ 2 പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാര്‍ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോടാണ് യുക്രൈയ്ന്‍ പ്രസിഡന്റ് പ്രതികരിച്ചത്. 4 യുക്രൈയ്ന്‍ പ്രവിശ്യകളാണു പുട്ടിന്‍ ആവശ്യപ്പെടുന്നതെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, സാപൊറീഷ്യ, ഖേഴ്‌സന്‍ ഇതിനു പുറമേ 2014 ല്‍ പിടിച്ചെടുത്ത ക്രൈമിയയും. യുക്രൈയ്‌നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് സെലെന്‍സ്‌കി തയാറല്ല. ഈ സാഹചര്യത്തില്‍ ഖേഴ്‌സന്‍, സാപൊറീഷ്യ എന്നീ പ്രവിശ്യകളില്‍നിന്നും റഷ്യ സൈന്യത്തെ പിന്‍വലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം യുഎസ് പിന്തുണയില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ യുക്രൈയ്‌നെ സഹായിക്കണമെന്നില്ല. ഇപ്പോള്‍തന്നെ കൂടുതല്‍ ആയുധങ്ങള്‍ യുക്രൈയ്ന്‍ ആവശ്യപ്പെടുന്നുണ്ട്. സൈനിക സഹായം തുടരുന്നതില്‍ യുഎസ് നിലപാട് നിര്‍ണായകമാണ്. ഉപരോധങ്ങളും വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും റഷ്യയെ ബുദ്ധിമുട്ടിക്കാനുമിടയുണ്ട്. ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്തിയുള്ള ചെറിയ നേട്ടങ്ങള്‍ക്കെതിരെ റഷ്യയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. പോരാട്ടം റഷ്യയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം ചര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളാകും.






