കൊച്ചി: പൂത്തിരി എന്ന പ്രത്യേക പേരിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാവ് കൊച്ചിയിൽ എക്സൈസ് പിടിയിൽ. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലിൽ വീട്ടിൽ മകൻ മുസാഫിർ മുഹമ്മദ് (33) ആണ് എറണാകുളം റേഞ്ച് എക്സൈസിന്റെ കസ്റ്റഡിയിലായത്. ഇയാളിൽ നിന്ന് 9.178 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു.
സമൂഹ മാധ്യമങ്ങളിലൂടെ ‘പൂത്തിരി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മുസാഫിറിന്റെ ലഹരി വിൽപ്പന. ബെംഗളൂരിൽ നിന്ന് ലഹരിമരുന്ന് നേരിട്ട് എത്തിച്ച ശേഷം സമൂഹമാധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ പൂത്തിരി ഓണായിട്ടുണ്ട് എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും. ഓൺലൈനായി പണം സ്വീകരിച്ച ശേഷം ലഹരിമരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞു സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ചു കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപ്പനയുടെ രീതി.
പെരിങ്ങഴ ക്ഷേത്രം വക ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ഇടനിലക്കാരനെ കാത്തു നിൽക്കുകയായിരുന്ന മുസാഫിർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു മുസാഫിർ പിടിക്കപ്പെട്ടത്.






