തിരുവനന്തപുരം; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ലോകമെമ്പാടും ഗുരു ജയന്തി ആഘോഷങ്ങളും റാലികളും നടക്കുകയാണ്. അപരിഷ്കൃതമായ ജാതി വിവേചനങ്ങളും ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്ന കേരളത്തിൽ ജ്ഞാനവും കരുണയും ആത്മീയതയും തത്വചിന്തയും ഭക്തിയും സാഹിത്യവും സ്നേഹവും നർമ്മവും ചേർന്ന ഔഷധം കൊണ്ട് സാമൂഹ്യപരിഷ്കരണത്തിന് വെളിച്ചം പകർന്ന മഹാമനീഷിയാണ് ശ്രീനാരായണ ഗുരുദേവൻ. സംഘർഷരഹിതമായ സാമൂഹ്യ വിപ്ളവത്തിനാണ് ഗുരു വഴിയൊരുക്കിയത്.
ഗുരുദേവൻ തെളിച്ച വഴിയിലൂടെയാണ് നവോത്ഥാന കേരളം രൂപംകൊണ്ടത്. ഒട്ടേറെ മഹത്തുക്കളായ ശിഷ്യരെയും ഗുരു വാർത്തെടുത്തു. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് പിന്നിൽ ഗുരുദേവന്റെ അദൃശ്യ സാന്നിദ്ധ്യം ഇന്നും വ്യക്തമാണ്. ഗുരുദർശനം നമ്മുടെ എല്ലാ മേഖലകളിലും ചിന്താസരണികളിലും സ്വാധീനിക്കുന്നുമുണ്ട്. ആ പാദമുദ്രകൾ ഇന്നും സമൂഹത്തെ നയിക്കുന്നുവെന്നു നാം വിശ്വസിക്കുന്നു.
ഈ ഭൂപ്രദേശത്ത് ലോകത്തിനാകെ വെളിച്ചമാകുന്ന സന്ദേശങ്ങൾ പകർന്ന ഗുരുദേവനെ മലയാളികൾ ഇന്നും പൂർണമായും മനസിലാക്കിയിട്ടില്ലെന്നതാണ് സത്യം. സംഘർഷാത്മകമായ ഇന്നത്തെ ലോകത്ത് ഗുരുവിന്റെ വാക്കുകൾ പരമപ്രധാനമായ കാണേണ്ടതാണ്. മനുഷ്യരാശിയെ ഒന്നാകെ ഗുരുവിന്റെ പാതയിലേക്കെത്തിക്കേണ്ട കാലവും അതിക്രമിച്ചു. ഗുരുദേവന്റെ ജീവിതവും സന്ദേശവും മനുഷ്യരാശിക്ക് വേണ്ടിയുള്ളതായിരുന്നു.






