തിരുവനന്തപുരം: അധ്യാപക പരിശീലന കേന്ദ്രങ്ങളായ ഡയറ്റുകളിലെ ലക്ചറർ തസ്തിക നിയമനങ്ങളിലും ക്രമക്കേട് നടന്നെന്ന് ആരോപണം. മുൻ സർക്കാരിന്റെ കാലത്ത് നടന്ന നിയമന നടപടികളിൽ ഇടപെടലുകൾ ഉണ്ടായെന്നും ഇടത് അനുകൂല അധ്യാപക സംഘടനയിലെ ചിലർക്ക് വേണ്ടി നീക്കങ്ങൾ നടന്നെന്നുമാണ് പരാതി.
പിഎസ്‌സി ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിച്ചുവെന്ന ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
സർക്കാർ സർവീസിലുള്ള യോഗ്യരായ അധ്യാപകരുടെ പ്രമോഷൻ തസ്തികകളിലൊന്നായ ഡയറ്റ് ലക്ചറർ നിയമനത്തിലെ 50 ശതമാനം ഒഴിവുകൾ പിഎസ്‌സിക്ക് വിടണമെന്ന സ്പെഷ്യൽ റൂൾ 2021-ലാണ് കൊണ്ടുവന്നത്. ഇതിന് പിന്നാലെ അപേക്ഷകൾ ഉടൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ഭരണാനുകൂല അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ സമരസമിതിയും രൂപീകരിച്ചിരുന്നു.
2022-ലാണ് 44 ഗസറ്റഡ് തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നവർക്ക് അതത് വിഷയത്തിൽ സ്പെഷ്യലൈസേഷൻ വേണമെന്നായിരുന്നു പിഎസ്‌സിയുടെ നിബന്ധന. എന്നാൽ ഈ വ്യവസ്ഥ മറികടക്കുന്നതിനായി കാലിക്കറ്റ് സർവകലാശാല ചിലർക്ക് എല്ലാ വിഷയങ്ങളിലും സ്പെഷ്യലൈസേഷൻ ഉണ്ടെന്ന തരത്തിലുള്ള തുല്യതാ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് പ്രധാന ആരോപണം.
ഡയറ്റ് പരീക്ഷയ്ക്കായി പരിശീലനം നൽകുന്നതിനായി 2023 ജൂലൈയിൽ കാലിക്കറ്റ് സർവകലാശാലയിൽ ഒരു മാസത്തെ കോച്ചിങ് ക്ലാസ് സംഘടിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. ‘കോഴ്സ് ഓൺ ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ’ എന്ന പേരിലായിരുന്നു പരിശീലനം. ഈ പരിശീലനവുമായി ബന്ധപ്പെട്ടവർ പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കുന്നതിലും മൂല്യനിർണയത്തിലും ഇടപെട്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
നിരവധി റാങ്ക് പട്ടികകളിൽ ഒരേ ആളുകൾ ആവർത്തിച്ച് മുൻനിരയിലെത്തിയതിലെ അസ്വാഭാവികതയും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒൻപത് പട്ടികകളിൽ വരെ ഒരേ ഉദ്യോഗാർഥികൾ മുൻനിരയിലെത്തിയതായി ആരോപണമുണ്ട്.
ഇടത് അനുകൂല അധ്യാപക സംഘടനയിലെ ചിലർക്കായി പരീക്ഷാ നടപടികൾ അട്ടിമറിച്ചെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരവിന്ദർ ആവശ്യപ്പെട്ടു.
പരീക്ഷ എഴുതിയ ഉദ്യോഗാർഥികളിലൊരാളാണ് എസ്‌ഐടിയെ സമീപിച്ചത്. ഇയാളുടെ പ്രാഥമിക മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. 2024-ലാണ് നിയമന നടപടികൾ ആരംഭിച്ചത്. നിയമനം നടന്ന് ഒരു മാസം പിന്നിടുന്നതിനകം തന്നെ ചിലർ പ്രമോഷൻ നീക്കങ്ങൾ ആരംഭിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.


