തിരുവനന്തപുരം: ഇഡി ആക്രമണക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം പ്രവർത്തകർ തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം സംഘടിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജയിലിലെ ചട്ടങ്ങൾ ലംഘിച്ചാണ് പരിപാടി നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
റിമാൻഡ് തടവുകാർക്ക് ജയിലിനുള്ളിൽ ഇത്തരം പരിപാടി നടത്താൻ അനുമതി നൽകിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് ആരോപണം. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ജയിൽവകുപ്പ് നിർദേശം നൽകി.
മുൻ കുന്നുകുഴി കൗൺസിലറും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ പരിപാടി നടന്നതെന്നാണ് ജയിൽവകുപ്പിന് ലഭിച്ച വിവരം.
സിപിഎം നേതാക്കൾക്ക് ജയിലിനുള്ളിൽ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ വിവാദം. ജയിൽ സൂപ്രണ്ടിന്റെ അന്വേഷണത്തിൽ ഇഡി ആക്രമണക്കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ച്, ഏഴ് ബ്ലോക്കുകളിലെ പ്രതികൾ പരിപാടിയിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജയിൽവകുപ്പ് സൂചന നൽകി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.












