പുതുച്ചേരി: സ്വന്തം മുന്നണിയിലെ രണ്ടു മന്ത്രിമാർക്കെതിരെ സ്‌പീക്കർക്ക് പരാതി നൽകി പുതുച്ചേരി എംഎൽഎയും മുൻ ഗതാഗത മന്ത്രിയുമായ ചന്ദിര പ്രിയങ്ക. രണ്ടുപേരും തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. മുൻ കോൺഗ്രസ് നേതാവ് എസ് ചന്ദ്രഹാസുവിന്റെ മകളായ ചന്ദിര പ്രിയങ്ക എൻ ആർ കോൺഗ്രസിന്റെ ടിക്കറ്റിൽ കാരെെക്കാലിൽ നിന്നാണ് നിയമസഭയിലെത്തിയത്. ബിജെപിയിൽ നിന്നും എൻ ആർ കോൺഗ്രസിൽ നിന്നുമുള്ള മന്ത്രിമാർക്കെതിരെയാണ് പരാതി നൽകിയത്.
ദുരനുഭവത്തെക്കുറിച്ച് മുൻപ് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നതായും അവർ വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പീക്കർ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിമാർക്കെതിരായ ആരോപണങ്ങൾ ആദ്യം സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് എംഎൽഎ ഉന്നയിച്ചത്. എൻ ആർ കോൺഗ്രസ് – ബിജെപി സർക്കാരിൽ ഗതാഗത, സാംസ്കാരിക മന്ത്രിയായിരുന്ന ചന്ദിര 2023 ഒക്ടോബറിലാണ് സ്ഥാനം രാജിവച്ചത്. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങൾ നേരിട്ടത്തിന്റെ പേരിലാണ് രാജിയെന്നാണ് അന്ന് അവർ വ്യക്തമാക്കിയത്. രണ്ടുവർഷം കഴിഞ്ഞാണ് അവർ മന്ത്രിമാർക്കെതിരെ ആരോപണവുമായി എത്തിയത്. തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു വീഡിയോ പങ്കുവച്ചാണ് ആരോപണം ഉന്നയിച്ചത്.






