ഇടുക്കി: മൂന്നാറിലെ കൊളുക്കുമല ജീപ്പ് സഫാരി വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സാഹസിക അനുഭവങ്ങളിലൊന്നായി മാറുകയാണ്. ദിനംപ്രതി 500-ലധികം പേർ ഈ സഫാരിയിലൂടെ കൊളുക്കുമലയിലെ അതുല്യമായ കാഴ്ചകൾ ആസ്വദിക്കുന്നു.
സഞ്ചാരികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഉടുമ്പൻചോല ജോയിന്റ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ നേതൃത്വത്തിലുള്ള കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റിയാണ് സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. വാഹനങ്ങളുടെ സാങ്കേതിക പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തുകയും യോഗ്യരായ ഡ്രൈവർമാരുടെ സേവനം മാത്രം അനുവദിക്കുകയും ചെയ്യുന്നു. കൂടാതെ എല്ലാ ദിവസവും ഡ്രൈവർമാരെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയരാക്കുന്നതിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ ഒഴിവാക്കുകയും ചെയ്യുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കിയതോടെ അപകട സാധ്യതകൾ കുറയ്ക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. രാവിലെ നാല് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് കൊളുക്കുമലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഒരു ജീപ്പിൽ പരമാവധി ആറുപേർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.
മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടലുകൾ ഡ്രൈവർമാരുടെ ജീവിതത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ലഹരി ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പലർക്കും പ്രേരണയായതോടെ നൂറിലധികം പേർ സ്വന്തമായി ജീപ്പുകൾ വാങ്ങി വരുമാനം ഉറപ്പാക്കുകയും കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു.
കൊളുക്കുമലയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും സുരക്ഷിതമായ യാത്രയും ഒന്നിച്ച് അനുഭവിക്കാനാകുന്നതോടെ ജീപ്പ് സഫാരി ഇപ്പോൾ മൂന്നാർ സന്ദർശിക്കുന്നവർക്ക് ഒഴിവാക്കാനാവാത്ത വിനോദാനുഭവമായി മാറിയിരിക്കുകയാണ്.






