കണ്ണൂർ : മുത്തങ്ങ, ശിവഗിരി വിഷയങ്ങളിൽ എ.കെ. ആന്റണി വാർത്താ സമ്മേളനം നടത്തി പ്രതികരിച്ചത് അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ അറിയാവുന്നതുകൊണ്ടാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തെ പ്രതിരോധിക്കുന്നതിലോ പൊലീസുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിലോ വീഴ്ചയുണ്ടായില്ല. പ്രതിപക്ഷത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്.ആ സമയത്ത് ഫലപ്രദമായി കാര്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് അവസാനമാണ് പ്രസംഗിക്കുന്നത്. അതിന് ശേഷം ആർക്കും പ്രസംഗിക്കാൻ അവസരമില്ല. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷ ഏകോപനത്തിൽ അപാകതയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഭയേയും ജനങ്ങളേയും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. ഇടതു സർക്കാരിന്റെ കാലത്ത് 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റും രേഖകൾക്ക് വിശ്വാസനിയമല്ലാത്തതുമാണ്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണ് തന്റെ മുന്നിലുള്ളത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 61 പേരെ പിരിച്ചുവിട്ടു. ലഹരി മരുന്നു ഉപയോഗിക്കുന്നവർ, ക്രൂരകൃത്യങ്ങളിൽ പെടുന്നവർ തുടങ്ങിയവരെയാണ് പിരിച്ചുവിട്ടത്. കേരളത്തിലെ ക്രമസമാധാന നില തകർന്നു. പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നവർ മൂക്കിൽ പഞ്ഞിവച്ചു തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പൊലീസുകാരുടെ അക്രമം വ്യാപകമാണ്. സാധാരണക്കാർക്ക് നീതി കിട്ടുന്നില്ല. പാർട്ടിക്കാരുടെ നിയന്ത്രണത്തിലാണ് പൊലീസ്.
സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുൽ ആക്രമണം നേരിട്ട നേതാവ് താനാണെന്നും ഇപ്പോഴും നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി കോൺഗ്രസ് ആരെയും ആക്രമിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.ജെ. ഷൈനെതിരായ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.






