കുവൈത്ത് സിറ്റി: പൗരന്മാർക്ക് സബ്‌സിഡി നിരക്കിൽ നൽകുന്ന റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് തടഞ്ഞു. ഷുവൈഖ് തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന ആറ് കണ്ടെയ്നറുകളിൽ നിന്ന് 2,236 കവർ സബ്‌സിഡി റേഷൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. വിവിധ ഷിപ്പിംഗ്, കയറ്റുമതി കമ്പനികളുടെ പേരിലുള്ള കണ്ടെയ്നറുകളായിരുന്നു ഇവ. രാജ്യം വിടുന്നതിന് മുമ്പുള്ള കയറ്റുമതി നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
പിടിച്ചെടുത്ത സാധനങ്ങളിൽ 211 ക്യാൻ സബ്‌സിഡി പാൽപ്പൊടി, 349 ബാഗ് സബ്‌സിഡി ഗോതമ്പുപൊടി, 435 കുപ്പി ദലാൽ എണ്ണ, ഒൻപത് ക്യാൻ ദലാൽ വെജിറ്റബിൾ ഗീ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 38 ബാഗ് റേഷൻ ചെറുപയർ/പരിപ്പ്, 787 പാക്കറ്റ് റേഷൻ പാസ്ത, 49 ബാഗ് റേഷൻ അരി, 35 ബാഗ് സബ്‌സിഡി പഞ്ചസാര, 323 ക്യാൻ ടൊമാറ്റോ പേസ്റ്റ് എന്നിവയും പിടിച്ചെടുത്തു.
സബ്‌സിഡി സാധനങ്ങൾ അനധികൃതമായി വിദേശത്തേക്ക് കടത്തുന്നത് തടയാൻ രാജ്യത്തെ തുറമുഖങ്ങളിലും അതിർത്തി പോയിന്റുകളിലും കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു.


