ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയാണ് ബിജെപി വിടാനുള്ള പ്രധാന കാരണമെന്ന് ബിജെപി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകുന്നില്ലെന്നും ജീവിതച്ചെലവുകൾക്കായി മറ്റ് മാർഗങ്ങൾ തേടേണ്ട സാഹചര്യമുണ്ടെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷൻ ചാനലുകളിൽ ബിജെപിയുടെ പ്രധാന വക്താവായിരുന്ന പൂനാവാല തിങ്കളാഴ്ചയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
വീട്ടുവാടക ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ വഹിക്കേണ്ടതുണ്ടെന്നും ബിജെപി അംഗമാണെന്ന കാരണത്താൽ വീട്ടുടമ സൗജന്യമായി താമസിക്കാൻ അനുവദിക്കില്ലെന്നും പൂനാവാല പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്ക് ശമ്പളം നൽകാത്ത സാഹചര്യത്തിൽ സ്വന്തം നിലനിൽപ്പിനായി മറ്റു വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽനിന്ന് രാജിവെച്ചെങ്കിലും ബിജെപിയുടെ ആശയങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളോടുമുള്ള പ്രതിബദ്ധത തുടരുമെന്നും പൂനാവാല പറഞ്ഞു. ബിജെപിയിൽ തുടരുന്നത് തൊഴിൽ എന്ന നിലയിൽ കാണുന്നില്ലെന്നും ആശയങ്ങളിൽ ആകൃഷ്ടരായാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ ഒരു സ്ഥാനത്തില്ലെങ്കിലും ബിജെപിയുടെ ആശയങ്ങളോടും മോദിയുടെ കാഴ്ചപ്പാടുകളോടും പ്രതിബദ്ധത പുലർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജി പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും 2024 മുതൽ ഇക്കാര്യം ആലോചിച്ചുവരികയായിരുന്നുവെന്നും പൂനാവാല പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് രാജിസന്നദ്ധത അറിയിച്ചപ്പോൾ പാർട്ടി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പ്രതിസന്ധികൾ മറികടക്കാൻ സാധ്യമായ സഹായങ്ങൾ നൽകാൻ നേതൃത്വം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“ബിജെപി എനിക്ക് തൊഴിൽ അവസരമല്ല, ആശയപരമായ അവസരമാണ്” എന്ന നിലപാടും പൂനാവാല ആവർത്തിച്ചു. തന്നെ നിലനിർത്തുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമല്ലെന്നും പാർട്ടിയിൽ ചേരുന്നത് തൊഴിൽ നേടാനല്ലെന്നും അദ്ദേഹം പറഞ്ഞു.
2021ലാണ് ഷെഹ്‌സാദ് പൂനാവാല കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് വിടുമ്പോഴും സാമ്പത്തികമായി നിലനിൽക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.











