അബുദാബി: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ 21 റൺസിന് ഒമാനെ തോൽപ്പിച്ചു. ബാറ്റിംഗ് സൗഹൃദമല്ലാത്ത പിച്ചിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിരുന്നു.
ഇന്ത്യൻ ഇന്നിംഗ്സിൽ സഞ്ജു സാംസൺ (45 പന്തിൽ 56) മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് സ്‌കോററായി. മൂന്ന് സിക്‌സും മൂന്ന് ഫോറും ഉൾപ്പെട്ട ഇന്നിംഗ്സാണ് മലയാളി താരം കളിച്ചത്. അഭിഷേക് ശർമ്മ (15 പന്തിൽ 38), തിലക് വർമ്മ (18 പന്തിൽ 29) എന്നിവരുടെ വേഗതയേറിയ സംഭാവനകളും ഇന്ത്യയ്ക്ക് നിർണായകമായി.
മറുപടി ബാറ്റിംഗിൽ 189 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഒമാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് മാത്രമേ നേടാനായുള്ളൂ. ആമിർ കലീം (45 പന്തിൽ 64), ഹമ്മാദ് മിർസ (33 പന്തിൽ 51) എന്നിവരുടെ ഇന്നിംഗ്സുകൾ ഒമാനെ മത്സരത്തിൽ നിലനിറുത്തിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ പോരായ്മയായി.
മത്സരത്തിലെ താരമായി തിരഞ്ഞെടുത്ത സഞ്ജു, തന്റെ ഇന്നിംഗ്സിനെ കുറിച്ച് മത്സരശേഷം പ്രതികരിച്ചു. “കടുത്ത ചൂടിൽ കളിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഫിറ്റ്‌നസിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നു. പുതിയ ഫീൽഡിംഗ് പരിശീലകന്റെ കീഴിൽ ബ്രോങ്കോ ടെസ്റ്റ് പൂർത്തിയാക്കിയിരുന്നു. ക്രീസിൽ കൂടുതൽ സമയം പിടിച്ചുനിൽക്കാനായതിൽ സന്തോഷമുണ്ട്. ഒമാൻ മികച്ച രീതിയിൽ പന്തെറിഞ്ഞു; അവർക്കും ക്രഡിറ്റ് അർഹിക്കുന്നു. രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാൻ കഴിയുന്നത് വലിയ കാര്യമാണ്, അതിനെ ഞാൻ പോസിറ്റീവായി കാണുന്നു,” – സഞ്ജു പറഞ്ഞു.
ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടായി. രണ്ടാമത്തെ ഓവറിൽ ഷുബ്മാൻ ഗിൽ (0) ഷാ ഫൈസലിന്റെ പന്തിൽ ബൗൾഡ് ആയി മടങ്ങി. തുടർന്ന്, സഞ്ജുവും അഭിഷേക് ശർമയും ചേർന്ന് 66 റൺസ് പങ്കാളിത്തം ഉറപ്പിച്ചു. എട്ടാം ഓവറിൽ അഭിഷേക് പുറത്തായപ്പോൾ അതേ ഓവറിൽ ഹാർദിക് പാണ്ഡ്യ (1) റണ്ണൗട്ടാകുകയും ചെയ്തു.എങ്കിലും സഞ്ജുവിന്റെ സ്ഥിരതയും മിഡിൽ ഓർഡറിന്റെ പിന്തുണയും ഇന്ത്യയെ നിർണായക വിജയം നേടാൻ സഹായിച്ചു.






