കാന്പൂർ: ഇൻഡിഗോയുടെ കാന്പൂർ-ഡൽഹി വിമാനത്തിൽ യാത്രക്കാർ എലിയെ കണ്ടതിനെ തുടർന്നുണ്ടായ സുരക്ഷാതീരച്ചിലിന് പിന്നാലെ, വിമാനം മൂന്നു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. ആകെ 140 യാത്രക്കാരുമായി കാന്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം, വൈകിട്ട് 6.03ന് മാത്രമാണ് പറന്നുയർന്നത്. വൈകിട്ട് 7.16ന് ഡൽഹിയിൽ എത്തിച്ചേർന്നു.
ഉച്ചയ്ക്ക് 2.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്രക്കാർ കയറിക്കഴിഞ്ഞ ശേഷമായിരുന്നു എലി കയറിയിരിപ്പുണ്ടെന്ന സംശയം ഉരുത്തിരിഞ്ഞത്. യാത്രക്കാരിൽ ഒരാൾ വിമാനത്തിനുള്ളിൽ എലി ഓടുന്നത് കണ്ട് കാബിൻ ക്രുവിനെ അറിയിക്കുകയും ഉടൻതന്നെ എല്ലാ യാത്രക്കാരെയും വിമാനം ഒഴിയിപ്പിക്കുകയും ചെയ്തു.
എലിയെ കണ്ടെത്തുന്നതിനായി ഏകദേശം ഒന്നര മണിക്കൂറോളം വ്യാപകമായ തിരച്ചിൽ നടത്തിയതായി അധികൃതർ അറിയിച്ചു. എല്ലാ സുരക്ഷാ നടപടികളും പൂർണ്ണമായി പാലിച്ചതിനു ശേഷമാണ് വിമാനത്തിന് പറന്നുയരാനനുമതി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഇത് കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് തായ്‌ലൻഡിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ലഭിച്ച വ്യാജ ബോംബ് ഭീഷണിക്ക് പിന്നാലെ കമ്പനിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ പ്രധാന അപ്രതീക്ഷിത സംഭവമാണ്. അന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടേണ്ടിവന്നിരുന്നു.






