തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം (Amebic Meningoencephalitis) സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ജലസ്രോതസുകൾ മലിനമാകുന്നതിന്റെ സാഹചര്യം കണക്കിലെടുത്ത് 2023ലെ പൊതു ജനാരോഗ്യ നിയമപ്രകാരമുള്ള കർശന നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിർദേശങ്ങൾ മനപൂർവം ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരം കേസെടുക്കുകയും, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മൂന്നു വർഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ ഇരുവരുമൊരുമിച്ചോ ശിക്ഷ ലഭിക്കാമെന്നുമാണ് മുന്നറിയിപ്പ്. നീന്തൽക്കുളങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ദിവസംതോറും ക്ലോറിനേറ്റ് ചെയ്യണം.
ക്ലോറിന്റെ അളവ് പരിശോധന നടത്തി റജിസ്റ്ററിൽ രേഖപ്പെടുത്തണം.ആവശ്യപ്പെട്ടാൽ പഞ്ചായത്ത് സെക്രട്ടറിയിലേക്കോ ആരോഗ്യ ഉദ്യോഗസ്ഥരിലേക്കോ രേഖകൾ ഹാജരാക്കണം.നീന്തൽജലത്തിന്: Residual Chlorine 1–3 mg/Litre (ppm) കുടിവെള്ളത്തിനായി: Residual Chlorine 0.5 mg/Litre (ppm). അമീബ സാന്നിധ്യം കണ്ടെത്തിയ സ്രോതസുകളിൽ: Residual Chlorine 1 mg/Litre (ppm) നിലനിൽക്കണം. ഈ വെള്ളം ഗാർഹിക ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാൻ പാടില്ല. ദ്രവമാലിന്യ കുഴലുകൾ ഒഴുകിക്കയറുന്നത് ഒഴിവാക്കണം. ഖര മാലിന്യം ജലസ്രോതസുകളിൽ നിക്ഷേപിക്കുന്നത് നിരോധനീയമാണ്.
ജലവിതരണ ശൃംഖലകളിൽ കൃത്യമായ ശുദ്ധീകരണ പ്രവർത്തനം ജല അതോറിറ്റിയും ജലനിധിയും ഉറപ്പാക്കണം.










