ന്യൂഡൽഹി: രാജ്യത്തുടനീളം നടപ്പാക്കുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും ഇത്തരത്തിലുള്ള യോഗങ്ങൾ വിളിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. പരിഷ്‌കരണ തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എല്ലാ ചര്‍ച്ചകളും പൂർത്തിയാക്കാനാണ് തീരുമാനം.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് മുമ്പ് രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തിയിരുന്നില്ല. തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ നടപടി ആരംഭിച്ചതാണ്. എന്നാൽ, കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചിരുന്നു. ഉടൻ പരിഷ്‌കരണം നടപ്പാക്കിയാൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീട്ടണമെന്ന് സംസ്ഥാന കമ്മീഷൻ ആവശ്യപ്പെട്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച സർവകക്ഷി യോഗത്തിൽ, എൽഡിഎഫും യുഡിഎഫും സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ എതിർത്തു. 2002 ലെ പട്ടികയെ അടിസ്ഥാനമാക്കുന്നതിനെപ്പറ്റിയും വിമർശനമുയർന്നു. എന്നാൽ ബിജെപി പരിഷ്‌കരണത്തെ പിന്തുണച്ചു. ക്രമക്കേടുകൾ ഒഴിവാക്കാൻ പരിഷ്‌കരണം അനിവാര്യമാണെന്ന് ബിജെപി പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. ഇതിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സംസ്ഥാനത്ത് തീരുമാനിച്ചിട്ടുണ്ട്.






