ശ്രീനഗർ: ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന ശക്തമായ പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർ ബിജെപി ഓഫീസ് കത്തിച്ച സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ടാണ് ലേയിൽ യുവജന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായത്. നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക്കിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സമരം. പൊലീസ്-പ്രതിഷേധക്കാർ ഏറ്റുമുട്ടലിൽ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ലഡാക്ക് സമരത്തിന് പിന്തുണ അറിയിച്ചു. കേന്ദ്രസർക്കാരാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്നും ലഡാക്കിനും കശ്മീരിനും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്നും ഇരുവരും ആരോപിച്ചു.
സോനം വാങ് ചുക് സ്ഥിതിഗതികൾ കണക്കിലെടുത്ത് തന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചു. അതേസമയം, കഴിഞ്ഞ നാല് വർഷമായി സമരം നടത്തുന്ന കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ലേ അപെക്സ് ബോഡിയും ചേർന്ന് സംസ്ഥാന പദവിക്കായി ആഭ്യന്തര മന്ത്രാലയവുമായി ചർച്ച തുടരുകയാണ്. അടുത്തമാസം ആറിന് വീണ്ടും ചർച്ച നടക്കുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.






