ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തോട് ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഷെരീഫിന്റെ പരാമർശങ്ങളെ “അസംബന്ധ നാടകങ്ങൾ” എന്ന് വിശേഷിപ്പിച്ച ഇന്ത്യ, “നാടകം കൊണ്ടോ നുണകൾ കൊണ്ടോ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും വ്യക്തമാക്കി.
മറുപടി പ്രസംഗം നടത്തിയ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട്, പാകിസ്ഥാന്റെ വിദേശനയത്തിന്റെ മുഖ്യ അധിഷ്ഠാനം ഭീകരവാദമാണെന്നും അതിനെ മഹത്വവൽക്കരിക്കുന്ന കാഴ്ച വീണ്ടും യുഎൻ വേദിയിൽ ആവർത്തിക്കപ്പെട്ടുവെന്നും വിമർശിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാൻ പിന്തുണയുള്ള ‘റെസിസ്റ്റൻസ് ഫ്രണ്ട്’ ഭീകരസംഘടനയെ കഴിഞ്ഞ ഏപ്രിലിൽ യുഎൻ സുരക്ഷാസമിതിയിൽ സംരക്ഷിക്കാൻ ശ്രമിച്ചത് തന്നെയാണെന്നും ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
ഒസാമ ബിൻ ലാദനെ പതിറ്റാണ്ടോളം അഭയംനൽകി, ഒരേസമയം ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ പങ്കാളിയായി അഭിനയിച്ച പാകിസ്ഥാന്റെ ഇരട്ടത്താപ്പ് ഇന്ത്യ വീണ്ടും വെളിപ്പെടുത്തി. തങ്ങൾ ഭീകരവാദ ക്യാമ്പുകൾ നടത്തിവരുന്നതായി തന്നെ മന്ത്രിമാർ സമ്മതിച്ചതും ഗഹ്‌ലോട്ട് ഓർമിപ്പിച്ചു.
“ഭീകരവാദം വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം വിചിത്രമായ പ്രചാരണങ്ങൾ നടത്തുന്നതിൽ അതിശയിക്കാനില്ല. അത് പ്രധാനമന്ത്രിയുടെ തലത്തിൽ പോലും തുടരുന്നത് പുതിയ കാര്യമല്ല,” എന്നും ഇന്ത്യൻ നയതന്ത്രജ്ഞ കൂട്ടിച്ചേർത്തു.






