ന്യൂഡൽഹി: ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽപാതകൾ നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അസമും പശ്ചിമ ബംഗാളും ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾക്ക് വലിയ സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യമുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.
അസമിലെ കൊക്രജാറിൽ നിന്ന് ഭൂട്ടാനിലെ ഗെലെഫു വരെ 69 കിലോമീറ്റർ നീളമുള്ള പാതയും, പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേ വരെ 20 കിലോമീറ്റർ നീളമുള്ള പാതയുമാണ് നിർമിക്കുന്നത്. ആദ്യ പദ്ധതിക്ക് 3,456 കോടി രൂപയും, രണ്ടാമത്തേക്ക് 577 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.
കൊക്രജർ–ഗെലെഫു റൂട്ടിൽ ആറ് സ്റ്റേഷനുകൾ, രണ്ട് പ്രധാന പാലങ്ങൾ, 29 പ്രധാന പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, രണ്ട് ഗുഡ്‌ഷെഡുകൾ, ഒരു ഫ്ലൈഓവർ, 39 അണ്ടർപാസുകൾ എന്നിവ നിർമിക്കും. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും. ബനർഹട്ട്–സംത്‌സേ റൂട്ടിൽ രണ്ട് സ്റ്റേഷനുകൾ, ഒരു പ്രധാന പാലം, 24 ചെറിയ പാലങ്ങൾ, ഒരു മേൽപ്പാലം, 37 അണ്ടർപാസുകൾ എന്നിവ നിർമിക്കപ്പെടും. ഇത് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഗെലെഫു പാതയിൽ 66.66 കിലോമീറ്റർ ഇന്ത്യയുടെ ഭാഗത്തും 2.39 കിലോമീറ്റർ ഭൂട്ടാന്റെ ഭാഗത്തുമാകും. സംത്‌സേ പാതയിൽ 17.42 കിലോമീറ്റർ ഇന്ത്യയിലെയും 2.13 കിലോമീറ്റർ ഭൂട്ടാനിലെയും ഭാഗമായിരിക്കും. രണ്ട് പാതകളും പൂർണമായും വൈദ്യുതീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭൂട്ടാന്റെ കയറ്റുമതിയും ഇറക്കുമതിയും ഭൂരിഭാഗവും ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ് നടക്കുന്നത്. അതിനാൽ, പുതിയ റെയിൽവേ ബന്ധങ്ങൾ ഇരുരാജ്യങ്ങൾക്കും വ്യാപാര-ഗതാഗത രംഗത്ത് വലിയ പ്രയോജനം നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കി. കൂടാതെ, റെയിൽവേ മേഖലയിൽ ഭൂട്ടാനിൽ നിന്ന് പരമാവധി ആളുകൾക്ക് പരിശീലനവും നൽകുമെന്ന് കേന്ദ്രം അറിയിച്ചു.










