വാഷിംഗ്ടൺ: അമേരിക്കൻ സർക്കാർ സേവന രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന് നടക്കും. സെപ്റ്റംബർ 30-ന് ഒരേ ദിവസം ഏകദേശം ഒരു ലക്ഷം ഫെഡറൽ ജീവനക്കാർ രാജിവയ്ക്കുകയാണ്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന “ഡിഫെർഡ് റെസിഗ്നേഷൻ ഓഫർ” പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ രാജികൾ.
സർക്കാർ വകുപ്പുകളുടെ പുനഃസംഘടനയും ചെലവു ചുരുക്കലും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയിൽ ഒരേസമയം ഇത്രയും പേർ സർക്കാർ സേവനത്തിൽ നിന്ന് രാജിവയ്ക്കുന്നത് ആദ്യമായാണ്.
ഡിഫെർഡ് റെസിഗ്നേഷൻ ഓഫറിൽ ഉൾപ്പെടുന്ന 2.75 ലക്ഷം ജീവനക്കാരിൽ, ആദ്യ ഘട്ടത്തിൽ രാജി സമർപ്പിക്കുന്നത് ഒരുലക്ഷം പേരാണ്. ഇവർക്ക് തുടർച്ചയായി എട്ട് മാസം ശമ്പളത്തോടെയുള്ള ലീവ് അനുവദിക്കും. വിരമിക്കൽ ആനുകൂല്യമായി 14.8 ബില്യൺ ഡോളർ (ഏകദേശം 1.3 ലക്ഷം കോടി രൂപ) സർക്കാർ നൽകേണ്ടിവരും. എന്നാൽ, ഇതിലൂടെ പ്രതിവർഷം 28 ബില്യൺ ഡോളർ (ഏകദേശം 2.5 ലക്ഷം കോടി രൂപ) വരെ ചെലവ് കുറയ്ക്കാമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.
ട്രംപ് ഭരണകൂടം ഫെഡറൽ വകുപ്പുകളിൽ വൻതോതിൽ ബജറ്റ് വെട്ടിക്കുറച്ചിരുന്നു. വേതനം, ആനുകൂല്യങ്ങൾ കുറച്ചതിനാൽ ജീവനക്കാരിൽ അസന്തോഷം ശക്തമായി. സർക്കാർ സേവനത്തെ അവഗണിക്കുന്ന നടപടികളാണിതെന്നും ജോലിസ്ഥിരത നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജി ഒഴികെ മാർഗമില്ലെന്നും ഫെഡറൽ ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു.
ഒരു ദിവസത്തിൽ ഇത്രയും പേർ രാജിവെക്കുന്നത് ഭരണ-സുരക്ഷാ സംവിധാനങ്ങൾക്കും പൊതുജന സേവനങ്ങൾക്കും ഗുരുതരമായ തിരിച്ചടിയാകും എന്നതാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. എന്നാൽ, ദേശത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ഭരണ കാര്യക്ഷമതയ്ക്കുമായി ചെലവ് ചുരുക്കൽ അനിവാര്യമാണ് എന്നാണ് ട്രംപ് അനുകൂലികളുടെ വാദം.




