പാലക്കാട്: കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് പാലക്കാട് നോർത്ത് പൊലീസ് വ്യക്തമാക്കി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി പരിശോധിച്ചത്. എന്നാൽ, ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസുകൾ നേരിട്ട് പൊലീസ് രജിസ്റ്റർ ചെയ്യാൻ സാധ്യമല്ലെന്നും, ഇത് നേരിട്ടുള്ള പരാതിയല്ലാത്തതിനാലാണെന്നും നോർത്ത് സിഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുരേഷ് ബാബു വ്യക്തമാക്കി. “അനാവശ്യമായി വിഷയം വലുതാക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. പരാതികൾ നൽകുന്നവർക്ക് ഷാഫി വീഴട്ടെയെന്ന് മാത്രമാണ് ആഗ്രഹം,” എന്നും അദ്ദേഹം ആരോപിച്ചു.
“വ്യക്തിപരമായ അശ്ലീല പരാമർശങ്ങൾ ചർച്ച ചെയ്യുന്നത് സിപിഎമ്മിന്റെ ശൈലിയല്ല. ആരെങ്കിലും പറയുന്നത് കേട്ടു അഭിപ്രായം പറയുന്നവരല്ല സിപിഎം, വ്യക്തതയുള്ള കാര്യങ്ങൾ മാത്രമാണ് പാർട്ടി ചർച്ച ചെയ്യുന്നത്,” എന്നും സുരേഷ് ബാബു വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് സതീഷിനെ ലക്ഷ്യംവെച്ചും സുരേഷ് ബാബു പ്രതികരിച്ചു. “സതീഷന്റെ പാർട്ടിയല്ലല്ലോ സിപിഎം. സ്വപ്നലോകത്തിലാണ് സതീഷ് സംസാരിക്കുന്നത്. രാഹുൽ അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറിയപ്പോൾ മാത്രമാണ് നടപടി തുടങ്ങിയത്. പാർട്ടിക്കുള്ളിൽ പുതിയ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ തിരിച്ചടിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്ന്,” സുരേഷ് ബാബു പറഞ്ഞു.






