തിരുവനന്തപുരം: കഴക്കൂട്ടത്തെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി അജ്ഞാതൻ. വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ കോംപൗണ്ടിലാണ് അശ്ലീലമായ സംഭവമെന്ന് കൊല്ലം സ്വദേശിനിയും ഹോസ്റ്റലിലെ താമസക്കാരിയുമായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പട്ടി കുരയ്ക്കുന്നത് കേട്ട് കതക് തുറന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് യുവതി അജ്ഞാതനെ കാണുന്നത്. കൈയിൽ വെളിച്ചം പിടിച്ച് ശരീരത്തിലേക്ക് തിരിച്ച് അശ്ലീല ചേഷ്ടകൾ ചെയ്ത ഇയാളെ യുവതി ഫോണിൽ വീഡിയോയെടുത്തതോടെ സ്ഥലം വിട്ട് രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയനുസരിച്ച്, സംഭവത്തിന്റെ വീഡിയോ സഹിതം കഴക്കൂട്ടം പൊലീസിൽ നൽകിയപ്പോൾ പൊലീസ് നൽകിയത് അതിരൂക്ഷമായ മറുപടി. “ജനൽ തുറന്നിട്ടത് കൊണ്ടാണ് കണ്ടത്, അടച്ചാൽ മതിയല്ലേ?” എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം.
“ഏറെ നാളായി ഇത്തരത്തിൽ ശല്യങ്ങൾ നേരിടുന്നുണ്ട്. രണ്ടുദിവസംമുമ്പ് പട്ടി കുരയ്ക്കുന്നത് കേട്ടാണ് കതക് തുറന്ന് നോക്കിയത്. നമുക്ക് ചൂടായിരിക്കും, അതിനാലാണ് ജനൽ തുറന്നിരിക്കുന്നത്. ശബ്ദം കേട്ട് നോക്കിയപ്പോൾ ആരോ ആളാണ് നിന്നിരുന്നത്. വീഡിയോ എടുക്കുമ്പോഴും ഇയാൾ കൈയിൽ വെളിച്ചം പിടിച്ച് ശരീരത്തിലേക്ക് അടിച്ചുകൊണ്ട് അശ്ലീല ആംഗ്യങ്ങൾ തുടരുകയായിരുന്നു,” യുവതി പറഞ്ഞു.






