ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമ്മിച്ച ശ്രഷൻ ഫാർമയ്‌ക്കെതിരെ നടപടി തുടങ്ങി. കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർനടപടിയായി തമിഴ്‌നാട് സർക്കാർ ഉടൻ കമ്പനിയോട് നോട്ടീസ് നൽകും.
ചുമ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയ 14 കുട്ടികൾ നിലവിൽ നാഗ്പൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ആറ് സംസ്ഥാനങ്ങളിലായി 19 മരുന്ന് നിർമ്മാണശാലകളിൽ പരിശോധന ആരംഭിച്ചു. മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അതുപോലെ, മരുന്ന് നിർമ്മാണ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിരന്തരം വിലയിരുത്തണമെന്നും അത്യാഹിത സാഹചര്യം നേരിടാൻ സംസ്ഥാനങ്ങൾ സജ്ജമാകണമെന്നും നിർദേശം നൽകി.
അതേസമയം, രാജസ്ഥാനിൽ മരിച്ച നാല് കുട്ടികളുടെ മരണം ചുമ മരുന്ന് കാരണമല്ലെന്നു സംസ്ഥാനത്തെ പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ അവലോകന യോഗത്തിൽ വ്യക്തമാക്കി.




