ഇടുക്കി: കാന്തല്ലൂരിലെ അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിനു ചുറ്റും കാട്ടുതീ പടർന്നു. സമയോചിതമായ ഇടപെടലിലൂടെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വലിയ ദുരന്തം ഒഴിവാക്കി.
കാന്തല്ലൂർ വെട്ടുക്കാട്ടിൽ ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജാണിത്. തീ പടർന്ന സമയത്ത് 150-ൽ അധികം പേർ കോളേജിനുള്ളിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന് ചുറ്റും തീ പടർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഉച്ചഭക്ഷണ സമയമായിരുന്നു സംഭവം. ഒന്നരമണിയോടെ പ്രിൻസിപ്പൽ ശ്രീകുമാറിനും വയർ കരിയുന്ന ഗന്ധം അനുഭവപ്പെട്ടു. പുറത്തേക്കിറങ്ങി പരിശോധിച്ചപ്പോൾ ഓഫീസിന് പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടു.
കുന്നിൻ മുകളിലുള്ള കോളേജായതിനാൽ കാറ്റിന്റെ വേഗത്തിൽ തീ വേഗത്തിൽ പടർന്നു. ടെറസിലെ കരിയിലകൾക്കും പ്ലാസ്റ്റിക് കസേരകൾക്കും വെള്ള പൈപ്പുകൾക്കും വൈദ്യുതി വയറുകൾക്കും ഒ.എഫ്.സി. കേബിളുകൾക്കും തീപിടിച്ചു. അപകടം തിരിച്ചറിഞ്ഞ ഉടൻ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രവർത്തിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കത്താൻ സാധ്യതയുള്ള സാധനങ്ങൾ മാറ്റുകയും ചെയ്തു. സമീപത്തെ ടാങ്കിൽ നിന്ന് വെള്ളമെത്തിച്ച് തീ നിയന്ത്രണ വിധേയമാക്കി.
ഇതിനിടെ മറുവശത്ത് വീണ്ടും തീ പടർന്നു. പിന്നീട് പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി തീ പൂർണമായി അണച്ചു. നേരത്തെ തന്നെ ജാഗ്രത പുലർത്തിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.




