തിരുവനന്തപുരം: സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ നടന്ന ആക്രമശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. ഇത് ഒരു വ്യക്തിയുടെ തെറ്റായ വികാരപ്രകടനം മാത്രമല്ല, സംഘപരിവാർ വർഷങ്ങളായി വളർത്തിയെടുത്ത വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ പ്രചാരണങ്ങൾ ആളുകളെ തെറ്റായ വഴിയിലേക്ക് തള്ളുകയാണെന്നും, പരമോന്നത കോടതിക്കകത്തുപോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് അതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആർഎസ്എസും അനുബന്ധ സംഘടനകളും നൂറു വർഷമായി വളർത്തിയെടുത്ത അസഹിഷ്ണുതയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ വർഗീയ മനോഭാവം ഇന്നും മാറിയിട്ടില്ലെന്നു മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സംഭവം ചെറിയൊരു വ്യക്തിഗത തെറ്റായി കാണുന്നത് അപകടകരമാണെന്നും, സംഘപരിവാറിന്റെ അക്രമ രാഷ്ട്രീയത്തെ തുറന്നുകാട്ടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






