കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഏറെക്കാലമായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകാനൊരുങ്ങുന്നു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെ റോഡ് വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
മലാപ്പറമ്പ് – മുത്തങ്ങ ഭാഗം ദേശീയപാത വികസന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ, ഈ മാർഗത്തിൽ നേരത്തെ പബ്ലിക് വർക്സ് വകുപ്പ് ജോലി നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ചർച്ച നടത്തി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ നേരിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ച് വിഷയം ഉന്നയിച്ചെന്നും അന്ന് തന്നെ അനുകൂല പ്രതികരണം ലഭിച്ചിരുന്നുവെന്നും റിയാസ് അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായ മാനാഞ്ചിറ-മലാപ്പറമ്പ് സെക്ഷനിൽ ജോലികൾ ഇതിനകം പുരോഗമിക്കുകയാണ്. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്തേക്കുള്ള വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.






