ടെൽ അവീവ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതി ഇസ്രയേലിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ട്രംപിന്റെ നിർദ്ദേശങ്ങൾ ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള ചർച്ചയിൽ ഈജിപ്തിൽ പുരോഗമിക്കുമ്പോൾ, ഇസ്രയേലിലെ സഖ്യകക്ഷികളും പ്രതിപക്ഷവും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ നെതന്യാഹുവിന്റെ സർക്കാർ കടുത്ത സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സർക്കാരിനെ പിന്തുണക്കുന്ന തീവ്ര വലതുപക്ഷ പാർട്ടികൾ ട്രംപ് പദ്ധതിക്കെതിരെ കടുപ്പമുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നപ്പോൾ, പ്രതിപക്ഷ പാർട്ടികൾ പദ്ധതിക്ക് എത്രയും വേഗം പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ താഴെയിറക്കാനുള്ള ഭീഷണി ഉയർത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിനുശേഷം സജീവമായി മാറി.
തീവ്ര വലതുപക്ഷ നേതാക്കളായ ഇറ്റാമർ ബെൻ ഗ്വിർ, ബെസാലേൽ സ്‌മോട്രിച്ച് എന്നിവരുടെ നേതൃത്വത്തിൽ നെതന്യാഹുവിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.“ഹമാസിനെ ഉന്മൂലനം ചെയ്യാതെ സമാധാന കരാറിനെ അംഗീകരിക്കില്ല”, കൂടാതെ സഖ്യകക്ഷിയിലെ പിന്തുണ പിൻവലിക്കാമെന്ന ഭീഷണിയും ഉയർത്തിയെന്നു ബെൻ ഗ്വിർ പ്രസ്താവിച്ചു, ഗാസിലെ താൽക്കാലിക ആക്രമണ നിർത്തൽ ഹമാസിന് ശക്തി നൽകും, ഇത് ട്രംപ് പദ്ധതിയുടെ വിജയത്തെ ബാധിക്കുമെന്നും സ്‌മോട്രിച്ച് അഭിപ്രായപ്പെട്ടു
ഇസ്രയേൽ പാർലമെന്റിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത നെതന്യാഹു, സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഭരണം തുടരുന്നത്. 120 അംഗങ്ങളുള്ള പാർലമെന്റിൽ, സ്‌മോട്രിച്ചിന്റെയും ബെൻ ഗ്വിറിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ, സർക്കാരിന്റെ ഭരണം വലിയ പ്രതിസന്ധിയിലാകും. 2026 ഒക്ടോബർ വരെ കാലാവധിയുള്ള നെതന്യാഹു സർക്കാരിന് ഇത് വലിയ വെല്ലുവിളിയാണ്.






