തിരുവനന്തപുരം: ആഡംബര കാറിനായി ഉണ്ടായ തർക്കം തിരുവനന്തപുരത്ത് ഗുരുതര ആക്രമണത്തിലേക്ക് വഴിമാറി. വഞ്ചിയൂർ പ്രദേശത്ത് 28 കാരനായ മകൻ അച്ഛനോട് കാർ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തർക്കം നടക്കുന്നതിനിടെ, ഇരുവരും തമ്മിൽ ആക്രമണത്തിലേക്ക് നീങ്ങി.
മകൻ ആദ്യം അച്ഛനെ ആക്രമിച്ചതിനെ തുടർന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് തിരിച്ചടിച്ചു. തലയിൽ പരിക്കേറ്റ ഹൃദ്യക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛൻ വിനയാനന്ദിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം അദ്ദേഹം ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ നിരന്തരം പണം ആവശ്യപ്പെടുകയും ആഡംബര ജീവിതത്തിന് ആവശ്യമായ സാധനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് ഇതിനുമുമ്പ് മകന് വേണ്ടി അച്ഛൻ വാങ്ങിക്കൊടുത്തിരുന്നെങ്കിലും, ആഡംബര കാറിനായി സ്ഥിരമായും തർക്കം ഉണ്ടാകാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.




