കോട്ടയം: ആർഎസ്എസ് പ്രവർത്തകർക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ നിലയിൽ. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തി. മരണശേഷം പുറത്തു വരുന്ന രീതിയിൽയിലായിരുന്നു അനന്തുവിന്റെ പോസ്റ്റ് .
ഈ വിഷയത്തിൽ കുറ്റക്കാരായ ആർഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആവശ്യപ്പെട്ടു. യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെ 15 പേജുകളിലായിയാണ് അനന്തുവിന്റെ ആരോപണങ്ങൾ. നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു.
ആർഎസ്എസിൽ ഇരകൾ വേറെയുമുണ്ട്. സംഘടനയിൽനിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് പുറത്തു പറയാൻ കഴിയുന്നതെന്നും യുവാവിന്റെ കുറിപ്പിൽ വ്യക്തമാക്കി. പിതാവാണ് ആർഎസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കൾ കുട്ടികളെ സ്നേഹം നൽകി വളർത്തണമെന്നും അവരെ കേൾക്കാൻ തയാറാകണമെന്നും പറയുന്നു. മറ്റൊരു പോസ്റ്റ് കൂടി വൈകാതെ പ്രത്യക്ഷപ്പെടുമെന്നും അനന്തുവിന്റെ കുറിപ്പിൽ പറയുന്നുണ്ട്. അനന്തു സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തേക്കു പോയത്. അനന്തുവിന്റെ കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ‘എൻ.എം’ എന്ന ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യണം എന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലെ ആവശ്യം. ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പൊൻകുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി.










