ആലപ്പുഴ: ആര് വിചാരിച്ചാലും തന്നെ ഒറ്റപെടുത്താനാകില്ലന്നു ജി സുധാകരൻ. ആക്രമണം നടത്തുന്നത് പാർട്ടിക്കാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ആരു വിചാരിച്ചാലും തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്താൻ സാധിക്കില്ലെന്നും നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാളാണ്. അത്തരത്തിൽ ആക്രമണം നടത്തുന്നവരെ താക്കീത് ചെയ്യുന്നതിന് പകരം തന്നെ ഉപദേശിക്കാനാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പാർട്ടിവിരുദ്ധ പ്രസ്താവന നടത്തുന്നവരെ വിമർശിക്കുന്നത് പാർട്ടിക്ക് കളങ്കമുണ്ടാക്കില്ല. ഒരാൾ കളങ്കമാണെന്ന് പറയുന്നു. ഘടകത്തിൽ പറയണമെന്നാണ് ചിലർ പറയുന്നത്. സജി ചെറിയാൻ തെറ്റായ ഉപദേശങ്ങളും കാര്യങ്ങളും പറഞ്ഞത് പാർട്ടി ഘടകത്തിലാണോ? എല്ലാവരും വെളിയിലാണ് പറയുന്നത്. ഇവരെല്ലാം കൂടി അഞ്ചാറ് വർഷമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം. അത് ആരും ഇതുവരെ തടസപ്പെടുത്തിയില്ലല്ലോ. അങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിട്ട് കാര്യമില്ല. പാർട്ടി മെമ്പറായ എന്നെ ഇങ്ങനെ ആക്ഷേപിച്ചാൽ അവർക്കും കൂടിയല്ലേ ദോഷം.
ഇവിടെ സൈബർ പോരാളികളാരും എനിക്കെതിരെ പോരാടുന്നില്ല. ഇന്നത്തെ ചില പാർട്ടി ഭാരവാഹികൾ, സംസ്ഥാന നേതൃത്വത്തോടുപോലും ആലോചിക്കാതെ അഞ്ചരവർഷക്കാലമായി അവർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. അല്ലാതെ സൈബർ പോരാളികളൊന്നുമല്ല ഇതിനുപിന്നിൽ.
കാര്യമറിയാതെയാണ് എ കെ ബാലൻ പ്രതികരിച്ചതെന്നും അദ്ദേഹം വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങളാണ് പറയുന്നതെന്നും സുധാകരൻ വ്യക്തമാക്കി. ആലപ്പുഴയിലുള്ളവരുടെ രക്ഷയ്ക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ നാസർ കാര്യങ്ങൾ അറിയാതെ ആക്ഷേപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






