ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടർന്നതോടെ വ്യാപക നാശനഷ്ടം. കുമളി മേഖലയിൽ പലയിടത്തും മണ്ണിടിച്ചിലുകളും മലവെള്ളപ്പാച്ചിലുകളും ഉണ്ടായതോടെ ഗതാഗതം രൂക്ഷമമായി. പത്തുമുറി -കുമളി റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു, ആനവിലാസം റോഡിലും പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. അധികൃതർ ഭാഗികമായി മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. നെടുങ്കണ്ടം ഉൾപ്പെടെ പല പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. നിലവിൽ സെക്കൻഡിൽ 9120 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്.
സ്പിൽവെ ഷട്ടറുകളും ഉയര്‍ത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി. ഇതോടെ സെക്കൻഡിൽ 10,000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. മഴയും ഉയർന്ന ജലനിരപ്പും കാരണം പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.






