തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാമിന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസും കേരളം 219 റൺസും നേടി. 20 റൺസിൻ്റെ ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി.
വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയ്ക്ക് അര്ഷിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. 46 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത താരത്തെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പൃഥ്വി ഷായ്ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അര്ഷിന് മടങ്ങിയത്. പിന്നാലെ അര്‍ധ സെഞ്ചുറി പിന്നിട്ട് മുന്നേറുകയായിരുന്ന ഷായെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. 102 പന്തുകള്‍ നേരിട്ട താരം ഏഴ് ബൗണ്ടറിയടക്കമാണ് 75 റണ്‍സെടുത്തത്.
തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദം സിദ്ധേഷ് വീറും ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കേരള ക്യാപ്റ്റൻ ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സിദ്ധേഷ് വീറും ഋതുരാജ് ഗെയ്ക്വാദും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നു.
നേരത്തേ മൂന്നാം ദിനം 219 റണ്‍സിന് പുറത്തായ കേരളം 20 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. സഞ്ജു സാംസണ് (54), സല്മാന് നിസാര്‍ (49), ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് (36) എന്നിവരിലൂടെ ലീഡിലെത്താമെന്ന് കേരളം പ്രതീക്ഷിച്ചെങ്കിലും വാലറ്റവും പെട്ടെന്ന് കീഴടങ്ങി. മൂന്നുവിക്കറ്റ് വീഴ്ത്തിയ മുന്‍ കേരളതാരം ജലജ് സക്സേനയും സഞ്ജു, അസറുദ്ദീന് എന്നിവരെ പുറത്താക്കിയ ഇടംകൈ സ്പിന്നര്‍ വിക്കി ഓസ്വാളുമാണ് കേരളത്തെ തകര്‍ത്തത്.




