ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ ഭാര്യയെ കൊന്ന് മൃതദേഹം കിണറ്റിൽ താഴ്ത്തി. ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. അലഗാട്ട സ്വദേശിയായ വിജയ്, ഭാര്യ ഭാരതിയെ കൊലപ്പെടുത്തിയശേഷം കാണാതായതായി പരാതിയും നൽകിയിരുന്നു.
അന്വേഷണത്തിനിടെ വിജയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കടൂർ പൊലീസ് സ്ഥിരീകരിച്ചു. കൃഷിഭൂമിയിലെ കുഴൽ കിണറിനകത്ത് 12 അടി ആഴത്തിൽ കുഴിച്ചുമൂടിയ നിലയിൽ ഭാരതിയുടെ മൃതദേഹം കണ്ടെത്തി. സംഭവം മറച്ചുവെയ്ക്കാൻ സഹായിച്ചതിന് വിജയ്‍യുടെ അച്ഛൻ ഗോവിന്ദപ്പയെയും അമ്മ തായമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുടെ ആത്മാവ് പ്രേതമായി തിരിച്ചെത്തിയാലേ താൻ പിടിക്കപ്പെടുമെന്ന് വിശ്വസിച്ച വിജയ്, ഭാരതിയുടെ പേര് ചെമ്പ് തകിടിയിൽ എഴുതി ഗ്രാമത്തിലെ ദൈവസാന്നിധ്യമായി കരുതുന്ന മരത്തിൽ തറച്ചു. കൂടാതെ വീട്ടിൽ ഭാര്യയുടെ ഫോട്ടോ സ്ഥാപിച്ച്, അതിലെ കണ്ണിന്റെ ഭാഗത്ത് ആണി അടിച്ചുകയറ്റുകയും ചെയ്തു
പൊലീസ് എത്തി അന്വേഷണം ആരംഭിച്ചതോടെയാണ് സമീപവാസികൾക്കും സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത് . അറസ്റ്റ് രേഖപ്പെടുത്തിയ വിജയ് നിലവിൽ റിമാൻഡിലാണെന്ന് പൊലീസ് അറിയിച്ചു.






