കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ആസ്ഥാന മന്ദിരം നാളെ പ്രവർത്തനം ആരംഭിക്കും. 20 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അതിവിശാലമായ ഓഫീസ് മുറികളും കൗൺസിൽ ഹാളുമടങ്ങിയ പുതിയ മന്ദിരത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. 60 കോടിയിലേറെ രൂപ മുടക്കിയാണ് പുതിയ ഓഫീസ് നിർമാണം പൂർത്തിയാക്കിയത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും.
2005ലാണ് കൊച്ചി നഗരസഭയ്ക്ക് പുതിയ ആസ്ഥാനം വേണമെന്ന ആവശ്യം ഉയരുന്നത്. സ്ഥലം കണ്ടെത്തി 2006ൽ നിർമാണം തുടങ്ങി. വിവാദങ്ങളെ തുടർന്ന് പലതവണ നിർമ്മാണം നിർത്തിവച്ചു. 2022 ഓടെ നിർമാണം വേഗത്തിലായി. കൊച്ചി മറൈൻഡ്രൈവ് ഡിസൈൻ ചെയ്ത കുൽദീപ് സിങ് ആണ് പുതിയ ആസ്ഥാന മന്ദിരവും ഡിസൈൻ ചെയ്തത്. പ്രശസ്ത വ്യക്തികളുടെ ചിത്രം കൊത്തിവെച്ച നഗരസഭയുടെ മാപ്പ്, ഭിന്നശേഷി സൗഹൃദമായ പരിസരം, ആരോഗ്യം, എഞ്ചിനീയറിങ് വിഭാഗങ്ങൾക്ക് പ്രത്യേകം ഫ്ലോറുകൾ തുടങ്ങിയവയാണ് പുതിയ ആസ്ഥാന മന്ദിരത്തിൽ ഉള്ളത്.






