കോഴിക്കോട്: പേരാമ്പ്രയിൽ വടകര എംപി ഷാഫി പറമ്പിലിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണെന്ന് ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സർവീസിൽ നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചതെന്നാണ് വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി വ്യക്തമാക്കിയിരുന്നത്. ഡിജിപിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. മർദനമേറ്റ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പാർലമെന്റിന്റെ പ്രിവിലജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ എംപി പരാതി നൽകിയത്. ഇതിനിടെ എംപി കാണിച്ച ചിത്രത്തിലുള്ളത് താൻ തന്നെയാണെങ്കിലും എംപിക്ക് മർദനം ഏൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്ന വാദമാണ് അഭിലാഷ് ഡേവിഡ് നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അന്വേഷണം വരുമ്പോൾ മറുപടി കൊടുക്കുമെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞിരുന്നു.





