ലഖ്‌നൗ: മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ജോലി, സുരക്ഷ, വിവാഹച്ചെലവിനുള്ള സഹായം നൽകുമെന്ന് ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് രാഘവേന്ദ്ര പ്രതാപ് സിംഗ്. മുൻ എംഎൽഎ കൂടിയായ സിംഗ് നടത്തിയ ഈ പ്രസ്താവന വ്യാപകമായ വിവാദങ്ങൾക്ക് വഴിവച്ചു.
ഭരിക്കുന്നത് യോഗി ആദിത്യനാഥാണെന്നും, ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സമാജ്‌വാദി പാർട്ടി ഭരിക്കുന്ന കാലഘട്ടമല്ല, ഇപ്പോൾ ഹിന്ദുക്കൾക്ക് സംരക്ഷണം ലഭിക്കുന്ന ഭരണമാണ്, എന്നാണ് സിങിന്റെ വാദം.
ദുമരിയാഗഞ്ജിൽ നടന്ന പൊതുപരിപാടിയിലാണ് സിങിന്റെ പ്രസ്താവന. ദുമരിയാഗഞ്ജിൽ ഒരുമാസത്തിനിടെ രണ്ട് ഹിന്ദു പെൺകുട്ടികൾ മതംമാറി, ഇത് അനുവദിക്കാനാകില്ലെന്നും രാഘവേന്ദ്ര പറഞ്ഞു. വിവാദം രൂക്ഷമായിട്ടും താൻ പറഞ്ഞതിൽ തെറ്റില്ലെന്നും നിലപാട് പിൻവലിക്കില്ലെന്നും രാഘവേന്ദ്ര പ്രതാപ് സിംഗ് പ്രതികരിച്ചു.










