എറണാകുളം: മരടിൽ സിപിഎം പ്രവർത്തകർ നശിപ്പിച്ച കോൺഗ്രസ് സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽ വീണ്ടും സ്ഥാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് മരട് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോർഡാണ് നേരത്തെ നശിപ്പിക്കപ്പെട്ടത്.
മേയ് 27-ന് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി. പരിശോധനയിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് ബോർഡ് നശിപ്പിക്കപ്പെട്ടതെന്ന് ആരോപണം ഉയർന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 10 പേർക്കെതിരെ മരട് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോലീസിന്റെ വീഡിയോ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവായതെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് നടന്ന ചർച്ചകളിൽ ഉണ്ടായ ധാരണ പ്രകാരമാണ് സിപിഎമ്മിന്റെ ചെലവിൽ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കൾ പണം നൽകി പുതിയ ഫ്ലെക്സ് തയ്യാറാക്കുകയും തൊഴിലാളികളെ ഉപയോഗിച്ച് അത് പഴയ സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തതായി വിവരമുണ്ട്.






