തൃശൂർ: ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ റൂറൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കതിരൂർ പുളിയോട് സ്വദേശി സി. വിനീഷ് പിടിയിലായത്.
ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയായ ആദർശ് എന്നയാളെയാണ് പ്രതി വാട്സാപ്പ് വഴി സമീപിച്ചത്. ‘ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ’ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ റേറ്റിംഗ് നൽകുന്ന ഓൺലൈൻ ജോലിയായിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്.
പ്രതി വാട്സാപ്പ് സന്ദേശങ്ങളും ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ച് വിവിധ പ്രീപെയ്ഡ് ടാസ്‌കുകളും റിവ്യൂ ടാസ്‌കുകളും നൽകി ഇരയിൽ നിന്നും പണം കൈമാറ്റം ചെയ്യിപ്പിച്ചു. വിവിധ അവസരങ്ങളിൽ വ്യാജ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദർശിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മൊത്തം 5,28,000 രൂപ വിനീഷിന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിയനുസരിച്ച് 58,000 രൂപ നേരിട്ട് വിനീഷിന്റെ അക്കൗണ്ടിലേക്കും എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
അന്വേഷണത്തിൽ, വിനീഷിന്റെ അക്കൗണ്ടിലൂടെ 29.2 ലക്ഷം രൂപയുടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടന്നതായും, താൻ ഉപയോഗിച്ച സിം കാർഡും പാസ്ബുക്കും എ.ടി.എം കാർഡും ചെക്ക്ബുക്കും 10,000 രൂപ കമ്മീഷൻ വാങ്ങി മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. ഈ അക്കൗണ്ടുകൾ വഴിയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന തട്ടിപ്പുകൾക്ക് സാമ്പത്തിക ഇടപാടുകൾ നടന്നത്. വിനീഷിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി 14 തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.




