കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് 33 രൂപ കൂടുതൽ കൊടുത്തിരിക്കുന്നത്. ആശാവർക്കർമാരുടെ ഓണറേറിയം ഗൗരവകരമായി വർദ്ധിപ്പിക്കണം. അത് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ക്ഷേമനിധികൾ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല. ജീവനക്കാർക്ക് അധ്യാപകർക്കും പെൻഷൻകാർക്കും എല്ലാം ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. നായനാർ സർക്കാരാണ് പെൻഷൻ കൊടുത്ത് തുടങ്ങിയതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർധനയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. നാലരകൊല്ലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സർക്കാർ. 18 മാസത്തെ കുടിശ്ശിക ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഎം ക്യാപ്സ്യൂൾ ആണ്. അത് തെളിയിക്കാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.
നൂറിലധികം സീറ്റുമായി 2026 യുഡിഎഫ് തിരിച്ചു വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസ്സാണ്. കോൺഗ്രസിൽ കുഴപ്പമെന്നത് സിപിഎം നെറൈറ്റീവാണ്. ഇപ്പോൾ എൽഡിഎഫിലാണ് കുഴപ്പമെന്നും സതീശൻ പരിഹസിച്ചു. പി. എം ശ്രീ ആരും അറിയാതെ പോയി ഒപ്പുവച്ചതിനുശേഷം ആണോ മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇത് സിപിഐയെ പറ്റിക്കാനാണ്. ഇതിൽനിന്ന് മാറും എന്ന് പറയാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണ്. എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നും സതീശൻ ചോദിച്ചു.




