തൃശൂർ: ക്യാൻസർ ഇല്ലാത്ത സ്ത്രീയുടെ മാറിടം തെറ്റായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റിയെന്ന് പരാതി. തൃശൂർ വരന്തരപ്പിള്ളി സ്വദേശിനി ഷീജ പ്രഭാകരൻ ഡോക്ടറെയും ലബോറട്ടറിക്ക് എതിരെയും നിയമനടപടി ആരംഭിക്കാൻ ഒരുങ്ങുകയാണ്.
2024 ഫെബ്രുവരിയിലാണ് സംഭവം. മാറിടവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ഷീജയ്ക്ക് സ്ഥാനാർബുദമെന്ന സംശയം ഉയർന്നതിനെ തുടർന്ന് ബയോപ്സി പരിശോധനയ്ക്ക് തൃശൂരിലെ ജീവാ ലബോറട്ടറിയിലേക്ക് സാമ്പിൾ അയച്ചു. ലബോറട്ടറി റിപ്പോർട്ടിൽ ഫലം പോസിറ്റീവ് ആയതോടെ, ഡോക്ടർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു.
തുടർന്ന് കൂടുതൽ സ്ഥിരീകരണത്തിനായി ഷീജ കുടുംബസമേതം കൊച്ചിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിയപ്പോൾ, ഓങ്കോളജി സർജൻ ഡോ. ജോജോ വി. ജോസഫ് ഫെബ്രുവരി 17ന് ശസ്ത്രക്രിയ നടത്തി മാറിടം നീക്കം ചെയ്തു. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ ബയോപ്സി ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ, തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് കുടുംബം ആരോപിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം ശാരീരികമായും മാനസികമായും താൻ കഠിനമായ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഷീജ പറഞ്ഞു. അതേസമയം, ആരോപണങ്ങൾ ഡോ. ജോജോ വി. ജോസഫ് നിഷേധിച്ചു. എൻഎബിഎച്ച് അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള ബയോപ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും, ലബോറട്ടറി കണ്ടെത്തൽ തെറ്റാണെങ്കിൽ ഉത്തരവാദിത്വം പാത്തോളജിസ്റ്റിനാണ് ചുമത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജീവാ സ്പെഷ്യാലിറ്റി ലബോറട്ടറി അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


