കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനെ തുടർന്ന് പ്രദേശത്ത് സംഘർഷസാധ്യത വിലയിരുത്തി ഏഴുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റും അമ്പായത്തോടും തമ്മിലുള്ള റോഡിന്റെ ഇരുവശങ്ങളിലായി 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷനിലെ 100 മീറ്റർ ചുറ്റളവ് എന്നിവ നിരോധനാജ്ഞയുടെ പരിധിയിലാണ്.
ഈ മേഖലകളിൽ നാലോ അതിലധികമോ ആളുകൾ ഒന്നുചേരുന്ന പ്രതിഷേധങ്ങൾ, പൊതുപരിപാടികൾ, പ്രകടനങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
അതേസമയം, സമരസമിതി ഈ പരിധിക്ക് പുറത്തുള്ള അമ്പലമുക്ക് പ്രദേശത്ത് ഇന്ന് പന്തൽ സമരം ആരംഭിക്കുന്നതായി അറിയിച്ചു. പ്ലാന്റ് തുറന്നാൽ സമരത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നും സമരസമിതി വ്യക്തമാക്കി.




