തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറ് എൻ. വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. എസ്.പി ശശിധരനാണ് വാസുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമാണ് എൻ വാസു. പിഎ സുധീഷ് കുമാറിന്റെ അറസ്റ്റിനുശേഷമാണ് ഈ ചോദ്യം ചെയ്യൽ.
കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. ആസൂത്രണത്തിൽ പങ്കുണ്ടെന്ന സംശയമുള്ള കൂടുതൽ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല ശ്രീകോവിലിലെ കട്ടിളപാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയിലെ സ്വർണ്ണം അപഹരിച്ച രണ്ട് കേസുകളിലും പ്രതിയാണ് അടൂർ സ്വദേശിയായ സുധീഷ് കുമാർ. ഈ രണ്ട് കേസുകളിലുമായി അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണം എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് എന്ന് വ്യാജ രേഖകൾ ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണപാളികൾ അഴിച്ചെടുക്കുമ്പോൾ തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നതരുടെ സാന്നിധ്യം പോലും ഇല്ലായിരുന്നുവെന്നാണ് അന്വേഷണം.




